Wednesday, November 13, 2019

NOVEMBER-14-ശിശുദിനം


നവംബര്‍ 14 ..ഒരു ശിശു ദിനം കൂടി വരവായി. ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി നമ്മള്‍ ആഘോഷിക്കുന്നത്. ഒരു ഭരണാധികാരി എന്നതുപോലെ തന്നെ കുട്ടികളുടെ കളിത്തോഴനായിരുന്നു അദ്ദേഹം. കുട്ടികളെ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന ഒരു ഭരണാധികാരി. ഭാരതത്തിന്റെ സ്വന്തം ചാച്ചാജി..

ഒരു തലമുറയുടെ തുടക്കം ആണ് ഒരു കുട്ടി ജനിക്കുമ്പോൾ. നമ്മുടെ പുതു തലമുറ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുന്നതിൽ നമുക്കും പങ്കുണ്ടെന്ന് നാം തിരിച്ചറിയണം. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിവാഹ മോചനം നേടി പോകുമ്പോള്‍ അവിടെ അനാഥത്വം അനുഭവിക്കാന്‍ വിധിക്കപെടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ഒരു ലോകം, തല ചായ്ക്കാന്‍ ഇടമില്ലാത്തവളെ തെരുവിലേക്ക് പിച്ചി എറിയുമ്പോള്‍ തകര്‍ന്നു പോകുന്നത് ഒരു ജീവിതവും പിറന്നു വീഴാന്‍ പോകുന്നത് ഒരു പാപത്തിന്‍റെ അനാഥ കുഞ്ഞു കൂടെയാണ് എന്ന് ഓര്‍ക്കാത്ത ഒരു കാലം , പണം കായ്ക്കുന്ന മരങ്ങളെ പോലെ , സോഷ്യല്‍ സ്റ്റാറ്റസിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളെ വകവെക്കാതെ,തങ്ങളുടെ താൽപര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളുടെ ഒരു കാലം. ചിന്തിക്കുക നമ്മളുടെ തലമുറ എങ്ങോട്ടാണ്? നമ്മുടെ മനസാക്ഷി എവിടെയാണ്?

കുഞ്ഞു മനസ്സിൽ നന്മയും, മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യഭാവവും വളര്‍ത്തുവാൻ ഉള്ള പ്രവർത്തനം നമുക്കു നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കാം. സാമുഹ്യ പ്രതിബദ്ധതക്കും കുടുംബ മുല്യങ്ങള്‍ക്കും ഉള്ള പ്രാധാന്യം അറിയാതെ വളരുവാൻ നമ്മുടെ മക്കൾ ഇടയാകരുത്. കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും, കുട്ടികളോടുള്ള ക്രൂരതക്കും, ബാലവേലക്കും എതിരെ ഒന്നിക്കുക, ശിശുദിനാശംസകൾ..

സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്‍റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്. ചാച്ചാജി എന്ന വിളിപ്പേരില്‍ അറിയപ്പെട്ട നെഹ്റു എന്നും കുട്ടികളുടെ ഇഷ്ടതോഴനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ശിശുദിനമായി ആചരിച്ച് വരുന്നത്.

ശിശുദിനമാഘോഷിക്കാന്‍ രാജ്യം സജജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറും. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം.

ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കുട്ടികള്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റുവിന് നല്ല വായനാശീലമുണ്ടായിരുന്നു, ബുദ്ധിമാനുമായിരുന്നു.

രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.

ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി  വിദ്യാലയങ്ങളില്‍ റാലി അടക്കുമുള്ള പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വെള്ളത്തൊപ്പിയും നീണ്ട ജുബ്ബായും അണിഞ്ഞ് അതിലൊരു റോസാപ്പൂവും വെച്ച് രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയെ/അവരുടെ പ്രിയപ്പെട്ട ചാച്ചാജിയെ വിദ്യാര്‍ത്ഥികള്‍ അനുസ്മരിക്കും.



https://youtu.be/MrTA9ZSp2Ck











No comments:

Post a Comment