Friday, November 13, 2020

ശിശു ദിനം-അറിയേണ്ടതെല്ലാം


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റുവിന്റെ 134 -ാം ജന്മദിനമാണ് 2023 നവംബർ 14.
ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ
തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയാണ്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്.

നെഹ്‌റു കുട്ടികള്‍ക്കിടയില്‍ 'ചാച്ചാ നെഹ്‌റു' എന്നറിയപ്പെടുന്നു. കുട്ടികള്‍ വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം വാദിച്ചിട്ടുണ്ട്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അടുപ്പവും വളരെ പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. 

ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്‍റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.


ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു

അലഹബാദില്‍ 1889 നവംബര്‍ 14നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. ബാല്യകാലത്ത് അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു. പതിനഞ്ചാം വയസ്സില്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇംഗഌണ്ടിലെത്തി. രണ്ടു വര്‍ഷം ഹാരോയില്‍ പഠിച്ചശേഷം കേംബ്രിജ് സര്‍വകലാശാലയില്‍ ചേര്‍ന്നു നാച്വറല്‍ സയന്‍സ് പഠിച്ചു. പിന്നീട്, ഇന്നര്‍ ടെംപിളില്‍ നിയമപഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്. വിദ്യാര്‍ഥിയായിരിക്കെത്തന്നെ, വിദേശ അടിമത്തം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം താല്‍പര്യമെടുത്തിരുന്നു. അയര്‍ലന്‍ഡിലെ സിന്‍ ഫെയ്ന്‍ പ്രസ്ഥാനത്തെ അടുത്തറിയാന്‍ ശ്രമിച്ചു. ഇത്തരം ചിന്തകള്‍ നിറഞ്ഞ മനസ്സുമായാണു സമരഭൂമിയായ ഭാരതത്തിലേക്ക് അദ്ദേഹമെത്തിയത്.

1912ല്‍ ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്തു. 1919ല്‍ അലഹബാദ് ഹോംറൂള്‍ ലീഗിന്റെ സെക്രട്ടറിയായി. 1916ല്‍ മഹാത്മാഗാന്ധിയെ ആദ്യമായി കണ്ടു. ആ കൂടിക്കാഴ്ച പണ്ഡിറ്റ് നെഹ്‌റുവിനു പ്രചോദനമേകി. 1920ല്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ആദ്യ കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചത് അദ്ദേഹമാണ്. 1920-22ല്‍ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് രണ്ടു തവണ ജയിലിലടയ്ക്കപ്പെട്ടു.

1923 സെപ്റ്റംബറില്‍ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. 1926ല്‍ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗഌ,് ബെല്‍ജിയം, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബല്‍ജിയത്ത് കോണ്‍ഗ്രസ് ഓഫ് ഒപ്രസ്ഡ് നാഷനാലിറ്റീസ് ഓഫ് ബ്രസല്‍സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പങ്കെടുത്തു. 1927ല്‍ മോസ്‌കോയില്‍ നടന്ന, ഒക്ടോബര്‍ സോഷ്യലിസ്റ്റ് റെവല്യൂഷന്റെ പത്താം വാര്‍ഷികാഘോഷച്ചടങ്ങിലും സംബന്ധിച്ചു. 1926ല്‍, സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന തീരുമാനം മദ്രാസ് കോണ്‍ഗ്രസ് കൈക്കൊണ്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു പണ്ഡിറ്റ് നെഹ്രുവാണ്. 1928ല്‍ സൈമണ്‍ കമ്മീഷനെതിരെ ലഖ്‌നൗവില്‍ പ്രകടനം നയിക്കുന്നതിനിടെ പൊലീസിന്റെ ലാത്തിച്ചാര്‍ജിനു വിധേയനായി. 1928 ഓഗസ്റ്റ് 29നു നടന്ന ഓള്‍-പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ ഭരണഘടനാ പരിഷ്‌കാരത്തിനായുള്ള നെഹ്‌റു റിപ്പോര്‍ട്ടില്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിന്റെ പേരിലാണു റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. അതേവര്‍ഷം അദ്ദേഹം ‘ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ ഇന്ത്യ ലീഗ്’ സ്ഥാപിച്ചു. അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രിട്ടനും ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.


1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സെഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ വച്ചാണു സമ്പൂര്‍ണ സ്വരാജാണു ലക്ഷ്യമെന്ന പ്രഖ്യാപനമുണ്ടായത്. 1930-35 കാലഘട്ടത്തില്‍ ഉപ്പുസത്യാഗ്രഹമുള്‍പ്പെടെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ടു പലതവണ അറസ്റ്റ് വരിക്കേണ്ടിവന്നിട്ടുണ്ട്. 1935 ഫെബ്രുവരി 14ന് അല്‍മോറ ജയിലില്‍ വച്ചാണ് അദ്ദേഹം ആത്മകഥ പൂര്‍ത്തിയാക്കിയത്. ജയില്‍മോചിതനായതോടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി തിരിച്ചു. 1936 ഫെബ്രുവരി- മാര്‍ച്ചില്‍ ലണ്ടന്‍ സന്ദര്‍ശിച്ചു. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട 1938 ജൂലൈയില്‍ അദ്ദേഹം സ്‌പെയിനിലെത്തി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു പണ്ഡിറ്റ് നെഹ്‌റുവിന്റെ ചൈനാ സന്ദര്‍ശനം.

1940 ഒക്ടോബര്‍ 31ന് ഏകാംഗ സത്യാഗ്രഹം നടത്തിയതിന് പണ്ഡിറ്റ് നെഹ്‌റു അറസ്റ്റിലായി. ഇന്ത്യയെ നിര്‍ബന്ധിതമായി ലോകമഹായുദ്ധത്തില്‍ പങ്കാളിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹം. മറ്റു നേതാക്കള്‍ക്കൊപ്പം 1941 ഡിസംബറിലാണ് അദ്ദേഹം ജയില്‍മോചിതനായത്. ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം 1942 ഓഗസ്റ്റ് ഏഴിനു ബോംബെയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ പണ്ഡിറ്റ് നെഹ്‌റു അവതരിപ്പിച്ചു. അടുത്ത ദിവസം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെയും മറ്റു നേതാക്കളെയും അഹമ്മദ്‌നഗര്‍ ഫോര്‍ട്ടിലേക്കു കൊണ്ടുപോയി. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസം; അവസാനത്തേതും. ആകെ ഒന്‍പതു തവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1945ല്‍ ജയിലില്‍നിന്നു വിട്ടയയ്ക്കപ്പെട്ടപ്പോള്‍ ആദ്യം ചെയ്തത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്ന ഐ.എന്‍.എ. ഓഫീസര്‍മാര്‍ക്കു നിയമസഹായം നല്‍കാന്‍ സംവിധാനമൊരുക്കുകയാണ്. 1946 മാര്‍ച്ചില്‍ അദ്ദേഹം തെക്കുകിഴക്കന്‍ ഏഷ്യ സന്ദര്‍ശിച്ചു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി. 1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി. നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു. 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.

നെഹ്റുവിന്‍റെ അന്ത്യാഭിലാഷം

""എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''.

നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി.ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.

നെഹ്‌റുവിന്റെ മഹത് വചനങ്ങള്‍

  1. ആദര്‍ശങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോള്‍ മാത്രമാണ് പരാജയം സംഭവിക്കുന്നത്
  2. മറ്റുള്ളവര്‍ നമ്മെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ പ്രധാനം നമ്മള്‍ എന്താണെന്നുള്ളതാണ്
  3. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്
  4. സമാധാനമില്ലെങ്കില്‍ മറ്റെല്ലാം സ്വപ്‌നങ്ങളും അപ്രത്യക്ഷമാകുകയും ചാരമായി തീരുകയും ചെയ്യും
  5. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്‌കാരം



No comments:

Post a Comment